Saturday 5 December 2015

വഴി പിരിയലുകള്‍ക്ക് മുന്‍പ്




നീ കേള്‍ക്കണം ,                                          

മൌനം മണക്കുന്ന                    
മനസ്സാഴങ്ങളില്‍                      
മഴയാവാന്‍ കാക്കുന്ന                    
വാക്കുകളുണ്ട്
അര്‍ഥശൂന്യതയുടെ
പേരുദോഷം കോറി
ഇരുള്‍കയങ്ങളില്‍ ഇട്ടു
കൂട്ടി വച്ച മോഹവാക്കുകള്‍
എല്ലാം പറഞ്ഞു 
മതിവരണമെനിക്ക്

നീ,

ഈ മരച്ചുവട്ടില്‍
ഒന്ന് നിന്നേക്കണം ,
പറയുന്നതിലെ പതിര്
പെറുക്കാതെ,
ഉണ്മയെ താങ്ങാതെ
വെറുതെയങ്ങ് കേട്ടാല്‍ മതി,
പറഞ്ഞു തീരാന്‍
നടന്നു തീര്‍ക്കുന്ന
വഴികളില്‍ കൂട്ടെന്ന്
തോന്നിപ്പിച്ചാല്‍ മതി
ജീവിതം, അതാ, ആ
ഇടവഴിയറ്റം വരേയുള്ളൂ

ഒന്നുകൂടി,

പെയ്തൊഴിയുമ്പോള്‍,
പതിഞ്ഞ വാക്കുകള്‍
കൊണ്ടൊന്നു തൊട്ടേക്കണം
ഇടവഴിയറ്റം എത്തിയാല്‍
പിരിയാനുള്ളതെന്ന്
ഇടര്‍ച്ച കൂടാതെ പറയണം

എന്നിട്ട്

ഓര്‍മ്മത്തുള്ളികള്‍ ഒട്ടിപ്പിടിച്ച
ആ മരമൊന്നു കുടയണം
തെറിച്ചു വീഴുന്ന തുള്ളികളില്‍
മനസ്സിലെ ഉണര്‍വിന്റെ
പുതുമണത്തില്‍
ഒഴുകിയെത്താനുള്ളതേയുള്ളൂ
ഇടവഴിയറ്റത്തേയ്ക്ക്



Friday 27 November 2015

വയല്‍, തെരുവ്, തീവണ്ടി.-പി.സുരേന്ദ്രന്‍


പി.സുരേന്ദ്രന്‍ എന്ന എഴുത്തുകാരന്റെ യാത്രാനുഭവങ്ങളാണ് “വയല്‍, തെരുവ്, തീവണ്ടി.” ഓര്‍മ്മശകലങ്ങളെ ഒരു കൊളാഷ് പോലെ ചേര്‍ത്ത് വച്ചിരിക്കയാണ് ഇതില്‍. ഒന്നില്‍ നിന്ന് വേറൊന്നിലേക്കുള്ള യാത്ര ഒരു തുടര്‍ച്ചയാവണം എന്നില്ല. പറയുന്ന വിഷയമോ, അല്ലെങ്കില്‍ പറഞ്ഞു പോകവേ ചെന്നെത്തിപ്പെടുന്ന ഓര്‍മ്മ ത്തുണ്ടുകളോ ആണ് ഗതി നിശ്ചയിക്കുന്നത്. പലപ്പോഴും വല്ലാത്തൊരു അമ്പരപ്പോ, ആശ്വാസമോ ആകുലതകളോ സമ്മാനിക്കുന്ന വഴിത്തിരിവുകള്‍.

              
വയല്‍
മൂന്നു ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്ന അനുഭവങ്ങളില്‍ ആദ്യത്തേതായ വയല്‍ കൃഷിയുടെയും കര്‍ഷകരുടെയും ലോകമാണ്. മറയൂരിലെ കരിമ്പിന്‍ പാടങ്ങളെ കുറിച്ചും  കരിമ്പ്‌ വാറ്റിയെടുക്കുന്ന ചക്കരയെ കുറിച്ചും ചക്കരയുടെ മണം പേറുന്ന കാറ്റിനെ കുറിച്ചും പറയുന്നതിനോടൊപ്പം ആ ദേശത്തിന്റെ സംഘകാലത്തിനും പിന്നോട്ടുള്ള വേരുകളെ കുറിച്ചുള്ള ഒരു അറിവും തരുന്നുണ്ട് ഈ പുസ്തകം. ഇടയഗോത്രങ്ങളുടെ സംസ്കൃതി പേറുന്ന മുല്ലൈനിലമാവണം മറയൂര്‍ എന്നാണ് പി. സുരേന്ദ്രന്‍ പറയുന്നത്.

മറയൂരില്‍ നിന്ന് ശീതകാല പഴവര്‍ഗങ്ങളുടെയും പച്ചക്കറികളുടെയും നാടായ കാന്തല്ലൂരിലേക്ക്. പഴവര്‍ഗങ്ങളുടെ മണവും രുചിയും പ്ലം മരങ്ങള്‍ പൂക്കുമ്പോഴുള്ള മായിക കാഴ്ചയും മനസ്സിലങ്ങു നിറയുമ്പോ ഴാണ് വള്ളുവനാടന്‍ ഗ്രാമങ്ങളിലെ പള്ളിയാലുകളെ കുറിച്ച് എഴുത്തുകാരന്‍ വാചാലനാവുക. പിന്നെ അവിടെ നിന്ന് ഡക്കാന്‍ കാര്‍ഷികഗ്രാമങ്ങളിലേക്ക്. വെണ്‍മേഘത്തുണ്ട് ചിതറിക്കിടക്കുന്ന ആകാശം പോലെയുള്ള പരുത്തിപ്പാടങ്ങള്‍, ബെല്ലാരിയിലെ കൃഷിയെ വിഴുങ്ങാന്‍ നില്‍ക്കുന്ന ഖനനം, കൊല്‍ക്കത്തയിലെ കടുകുവയലുകള്‍, വിഷാദം പേറുന്ന ബംഗാളി ഗ്രാമങ്ങള്‍, യാത്രയിലുടനീളം നമ്മെ കൂടെ കൂട്ടാന്‍ വല്ലാത്ത മിടുക്കുണ്ട് ഈ എഴുത്തുകാരന്റെ വാക്കുകള്‍ക്ക്.

മനസ്സില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന ചില വാക്കുകളും കാഴ്ചകളും വ്യക്തികളും ഉണ്ട്. പാമ്പാറിലെ പാറക്കൂട്ടങ്ങളിലെ ജൈവശില്‍പ്പങ്ങള്‍, ക്യാമറക്ക് മുന്നില്‍ പോസ് ചെയ്യാന്‍ ഭര്‍ത്താവിന്റെ കുഷ്ഠരോഗത്തെ സ്നേഹം കൊണ്ട് മറച്ചു വച്ച ബഞ്ചാര സ്ത്രീ, ചെടികളെയും മണ്ണിനെയും സ്നേഹിച്ച ഹരിതരാജന്‍ എന്ന രാജന്‍ പിന്നെ ഉമ്മര്‍ഭായ്. ഉമ്മര്‍ഭായ് വഴികളത്രയും നടന്നു താണ്ടിയത് വയല്‍ മണം പേറിയാ യിരുന്നു. ഒരു പുസ്തകത്തില്‍ നിന്നും വായിച്ചു നേടാനാവാത്തത്രയും അറിവ് അനുഭവങ്ങളിലൂടെ നേടിയ പഴയ നക്സലൈറ്റ് അനുഭാവി.
കൃഷിയില്ലാതാവുമ്പോള്‍ ധാന്യങ്ങളും പച്ചക്കറികളും മാത്രമല്ല, ഭാഷയില്‍ നിന്ന് പല വാക്കുകളും അപ്രത്യക്ഷമാവുമെന്നു കണ്ടെത്തുന്നുണ്ട് പി.സുരേന്ദ്രന്‍

തെരുവ്

തെരുവ്, ഗന്ധങ്ങളുടെയും, അതിജീവനങ്ങളുടെയും സര്‍ഗാത്മകതയുടെയും ഒക്കെ ലോകമാണ്. ഒരു കള്ളനെ, കൊലപാതകിയെ, ലൈംഗികത്തൊഴി ലാളിയെ എല്ലാം  വളരെ ഉദാരമനസ്സോടെ സ്വീകരിക്കുന്ന തെരുവിനെ കുറിച്ചെഴുതുമ്പോള്‍ വാക്കുകള്‍ക്ക് ഒരു വന്യതാഭാവം കൈവരുന്നു എന്ന് തോന്നിപ്പോകും. ഒരു ചെറുതീപ്പൊരിയിന്മേല്‍ ആളിപ്പടരാവുന്ന വന്യമായ തീമണം പേറുന്ന വാക്കുകള്‍.

തെരുവില്‍ നിന്നുള്ള കുറിപ്പുകളില്‍ ഏറ്റവും വേദനിപ്പിച്ചത് അല്ലെങ്കില്‍ ചിന്തിപ്പിച്ചത്, ചിദംബരത്ത് വച്ച്, ദുര്‍ഗന്ധമുള്ള തോട്ടില്‍, പന്നികളോടൊ പ്പം പുളയ്ക്കുന്ന രണ്ടു കുട്ടികളുടെ കാഴ്ചയാണ്. ദാരിദ്ര്യം ഗൃഹസ്ഥരാ ക്കുന്ന ആ കുട്ടികള്‍ക്ക് ബാല്യം തിരിച്ചു കിട്ടുന്നത് തോട്ടിലെ ആ കളിക ളിലായിരിക്കുമെന്ന് സഞ്ചാരി നിരീക്ഷിക്കുന്നു

തെരുവുകള്‍ ഗന്ധം കൊണ്ടും സര്‍ഗാത്മകത കൊണ്ടും എത്ര വൈവിധ്യ മാര്‍ന്നതാണെന്നു വാക്കുകളിലൂടെ പരിചയപ്പെടുത്തുന്നുണ്ട് ഗ്രന്ഥകാരന്‍ നമുക്ക്. മനുഷ്യരുടെ ദേശാടനങ്ങള്‍ക്കൊപ്പം രുചികളും സഞ്ചരിച്ചു തുടങ്ങുന്നു. തെരുവുകളിലാണ് അവ ആദ്യം ആധിപത്യം സ്ഥാപിക്കുക. പുരാതന കപ്പല്‍ചാലുകളിലൂടെ അതിര്  കടന്നെത്തിയ പലതരം കൈപ്പു ണ്യങ്ങളുടെ രസാവഹമായ കൂട്ടുകള്‍ നിറഞ്ഞ കോഴിക്കോട്-കണ്ണൂര്‍ മുസ്ലിം തെരുവുകള്‍, രസഗുളയുടെ മണമുള്ള ബംഗാള്‍ തെരുവുകള്‍, അച്ചാറുകളുടെ മണം പേറുന്ന ആന്ധ്രാ തെരുവുകള്‍, ഇങ്ങനെ തെരുവ് രുചികളുടെ വര്‍ണ്ണനകള്‍ വായിച്ചു പോകുമ്പോള്‍ ഇനിയീ തെരുവുകളെ മണം കൊണ്ട് തിരിച്ചറിയാനാകും എന്നൊരു അഹങ്കാരത്തിലായിപ്പോകും മനസ്സ്.

ചുമരുകളെയും നിരത്തുകളെയും പ്രതലമാക്കുന്ന തെരുവുചിത്രകാരന്മാര്‍-ഇറ്റലിയിലെ മഡോണാരികള്‍, ഡച്ച് ചിത്രകാരനായ ലിയോണ്‍ കീര്‍ -ഓരപ്പെടലിന്റെ നിസ്സഹായതകളില്‍ നിന്ന് മികച്ച കലാസൃഷ്ടികള്‍ പിറക്കുന്നതിന്റെ കാഴ്ചയുണ്ട് മാതൃഭൂമി ബുക്സ്‌ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തില്‍.

തെരുവുപുസ്തകശാലകള്‍ കൊല്‍ക്കത്തയുടെ സൌന്ദര്യമാകുമ്പോള്‍ തന്നെ സോനാഗാച്ചിയിലെ തെരുവുകള്‍ നമ്മെ ഭയപ്പെടുത്തും. സോനാഗാച്ചിയി ലെ കെട്ടിടങ്ങള്‍ക്കകത്തേയ്ക്ക് നീണ്ടു നീണ്ടു പോകുന്ന ഇടവഴികള്‍, നമ്മുടെ മനസ്സിലും, വേദനയുടെ, സഹാനുഭൂതിയുടെ, ഭയത്തിന്റെ, അമ്പരപ്പിന്റെ, നിസ്സഹായതയുടെ ഒക്കെ ഇടനാഴികള്‍ സൃഷ്ടിക്കും. അവയ്ക്കിടയില്‍ മനസ്സ് കുരുങ്ങുന്നു എന്ന ഭയച്ചീളുകള്‍ വളരാന്‍ തുടങ്ങുന്നിടത്ത് നിന്ന് വളരെ ഭംഗിയായിട്ടാണ് കഥാകാരന്‍ നമ്മെ തഞ്ചാവൂരിലെ വീണ നിര്‍മ്മാണത്തിന്റെ തെരുവിലേക്കെത്തിക്കുക. മഴ പെയ്യുന്ന പോലെയുള്ള വീണയുടെ ശബ്ദം നമ്മെ ആശ്വസിപ്പിക്കും. വീണ സ്വന്തം ജീവിതത്തില്‍ സംഗീതം പകര്‍ന്നിട്ടില്ലെങ്കിലും വീണ നിര്‍മ്മിക്കു ന്നതില്‍ അവര്‍ കാണിക്കുന്ന ചാരുത നമ്മെ അത്ഭുതപ്പെടുത്തും.

പിന്നെയുമുണ്ട് തെരുവുകാഴ്ചകള്‍. ഭാഗല്‍ക്കോട്ടിലെ പന്നിയെ ആരാധിക്കുന്നത് കാണുമ്പോള്‍ എല്ലാം വലിച്ചെറിഞ്ഞു സ്വന്തം മാലിന്യത്താല്‍ വീര്‍പ്പുമുട്ടുന്ന മനുഷ്യന് പന്നി തന്നെ ആരാധനാമൂര്‍ത്തി എന്ന എഴുത്തുകാരന്റെ വാചകം നമ്മെ ചിന്തിപ്പിക്കും.

തീവണ്ടി

തീവണ്ടികളും റെയില്‍പാളങ്ങളും മറ്റൊരു യാത്രയാണ്. റെയില്‍വേ പ്ലാറ്റ്ഫോം കാഴ്ചകള്‍ എവിടെയും ഒന്നുതന്നെ. എന്തിന്, പാസഞ്ചര്‍ വണ്ടിയില്‍ പാട്ടു പാടി പിച്ച തെണ്ടുന്ന അന്ധന്‍ പാടുന്ന പാട്ട് “ കണ്ണുകളാം ദൈവം നല്‍കിയ കനകവിളക്കുകളുള്ളവരെ” 
ഇരിഞ്ഞാലക്കുട ബസ്സ് യാത്രകളിലും എനിക്ക് സുപരിചിതമാണ്

തീവണ്ടി യാത്രാദൃശ്യങ്ങള്‍ക്ക് ഒരു എകാത്മകതയുണ്ട്. എന്നിരുന്നാലും ദൂരദേശ വണ്ടികളില്‍, ദേശം മാറുമ്പോള്‍ കടന്നു വരുന്ന രുചിഭേദങ്ങളും ഗന്ധങ്ങളും ഒരു അനുഭവം തന്നെയാവും. എനിക്കത്തരം നീണ്ട യാത്രാനു ഭവങ്ങള്‍ ഇല്ല. എന്നിട്ടും ഈ പുസ്തകത്തിലെ അനുഭവങ്ങള്‍ ചിരപരി ചിതമെന്നു തോന്നിയത് അവയുടെ ഏകാത്മകത കൊണ്ടാണ് .

കണ്ണ് നിറച്ച കാഴ്ചകളുമുണ്ട്‌ ഇതില്‍. ചോക്ലേറ്റ് നിറച്ച ഡപ്പയുമായി അമ്മയെ എവിടെയോ കൊണ്ടുചെന്നാക്കാന്‍ പോകുന്ന മകന്‍, ജീവിതകാഠിന്യങ്ങള്‍ സമ്മാനിച്ച ധാര്‍ഷ്ട്യവുമായി കടലപ്പയ്യന്‍ രാജ, കുപ്പുസ്വാമി, മലക്കറിക്കൂട മുത്തശ്ശി.. ഉള്ളില്‍ നെരിപ്പോട് തീര്‍ത്ത മുഖങ്ങളാണിവര്‍.


പുസ്തകം അവസാനിക്കുമ്പോഴും യാത്ര അവസാനിച്ച പ്രതീതി നമുക്കുണ്ടാവുന്നില്ല. അതങ്ങനെ നീണ്ടു പോകയാണ്, അവ്യക്തമായ ശബ്ദങ്ങളും ദൃശ്യങ്ങളുമായി സഞ്ചാരിയുടെ വാക്കുകളും പേറി.  

Friday 20 November 2015

ശൂന്യ മനുഷ്യര്‍ -പി.സുരേന്ദ്രന്‍


പി. സുരേന്ദ്രന്റെ ഓരോ പുസ്തകവും ഓരോ യാത്രയാണ്. നമുക്കെത്ര പരിചിതം ഇതെല്ലാം എന്ന് ആഹ്ലാദിപ്പിച്ചു കൊണ്ട് കൂടെ കൊണ്ടുപോ കുന്ന നാട്ടുവഴികളായാലും, കാണാത്ത നാടിന്റെ, വാക്കുകളിലൂടെ വര ച്ചിടുന്ന ദൃശ്യാനുഭവങ്ങളായാലും എല്ലാം യാത്രകളാണ്,  നമ്മെ ആഹ്ലാദി പ്പിക്കുന്ന യാത്രകള്‍. “ശൂന്യമനുഷ്യര്‍” എന്ന ഈ പുസ്തകവും ഒരു യാത്ര തന്നെ, മനുഷ്യന്റെ മനസ്സിലേക്കുള്ള യാത്ര. 

പരിചയമുള്ള പല മുഖങ്ങളും ആത്മഹത്യയില്‍ അഭയം തേടിയപ്പോഴെ ല്ലാം അമ്പരന്നുനിന്നിട്ടുണ്ട്. സ്വന്തം ജീവിതത്തെ മരണത്തിന്റെ കരങ്ങളി ലേക്ക് എടുത്തെറിയുന്ന ആ അവസാനനിമിഷങ്ങളില്‍ അവരുടെ മനസ്സി ലെ ചുഴികള്‍ (അതോ ഉള്ളൊന്നാകെ കത്തുന്ന തീ വെളിച്ചങ്ങളോ) എന്താ ണെന്ന് ആലോചിച്ചു വ്യകുലപ്പെട്ടിട്ടുമുണ്ട്. ആ ഒരു നിമിഷത്തിലായിരി ക്കണം അവര്‍ ശൂന്യമനുഷ്യരായി പോകുന്നത്, മരണം ജീവിതത്തെ ജയി ക്കല്‍ ആണെന്ന് കരുതിപ്പോകുന്നത്   

നോവലിലെ ആദ്യത്തെ പേജ് മറിക്കുമ്പോള്‍ നാം വായിക്കുന്നത് അല്ലെ ങ്കില്‍ അറിയുന്നത്  “സല്ലേഖന”ത്തെ കുറിച്ചാണ്. സല്ലേഖനം-മരണത്തെ സ്വയം വരിക്കല്‍, മുന്‍പും പരിചിതമാണ്, നോവലുകളിലൂടെ. കാശി യിലും ബംഗാളിലും ഈ രീതി സ്വീകരിക്കുന്ന ഹിന്ദുക്കള്‍ ഉണ്ടെന്നു തോന്നുന്നു, ഇപ്പോഴും. അതിനാല്‍ സല്ലേഖനം അമ്പരപ്പുണ്ടാക്കിയില്ല, വേദനയും സങ്കടവുമല്ലാതെ. മരണത്തെ സ്വയം വരിക്കല്‍ കരുത്താണോ കീഴടങ്ങല്‍ ആണോ എന്നിപ്പോഴും വേര്‍തിരിക്കാന്‍ ആവുന്നില്ല.

സല്ലേഖനത്തെ കുറിച്ച് കഥയിലെ കൃഷ്ണചന്ദ്രന്‍ ഇങ്ങനെ പറയുന്നുണ്ട്
“സല്ലേഖനം മഹത്തായ അനുഷ്ഠാനമാണ്. പ്രപഞ്ച സത്യത്തില്‍ വിലയി ക്കല്‍. സല്ലേഖനം അനുഷ്ടിക്കുന്നവന്‍ നിര്‍ഭയനാവണം, സഹിഷ്ണുവാവ ണം. ആഴമേറിയ മറവിയിലേക്ക് എല്ലാവരെയും ഉപേക്ഷിക്കണം. അക ത്തും പുറത്തും അപാരമായ ശൂന്യതയും നിശ്ശബ്ദതയും അറിയാനുള്ള ധീരതയും ഉണ്ടാവണം. കര്‍മ്മബന്ധങ്ങളില്‍ നിന്നുള്ള സമ്പൂര്‍ണമുക്തി യാണത്.”

ഞാന്‍ ഓര്‍ത്തത് എന്റെ അച്ഛനെയാണ്. മനസ്സാഗ്രഹിക്കാത്ത നേരത്ത് മരണവാഹകനായി കടന്നു വന്ന അസുഖത്തില്‍ പതറിയ അച്ഛന്‍. ആവ ലാതികളേക്കാള്‍ അച്ഛന് കരച്ചിലായിരുന്നു. കരച്ചിലിന്റെ നീര്‍ച്ചാലുക ളിലൂടെ അച്ഛന്‍ ഹൃദയം തൊടും.എന്തിനാ ഇങ്ങനെ കരയുന്നത് എന്ന് ചോദിച്ചാല്‍ “ നിനക്കറിയില്ല, എന്റെ ഒറ്റപ്പെടല്‍. ഞാനൊരിക്കലും അനുഭവിച്ചിട്ടില്ല ഇത്ര ശക്തമായ ഒറ്റപ്പെടല്‍ “ എന്ന് പറഞ്ഞ് അച്ഛന്‍ കരയും. മരണത്തിനു മുന്നില്‍ നിസ്സഹായരും ഭീരുക്കളുമാകുന്നവര്‍ക്ക് കൂട്ടിരിക്കുമ്പോഴാണ് ജീവിതത്തെ മനസ്സിലാവുക എന്ന് തോന്നിയിട്ടുണ്ട്. നിരര്‍ത്ഥകതയുടെ പര്യായമാവും ജീവിതമപ്പോള്‍.

സല്ലേഖനം അനുഷ്ടിക്കുന്നവരുടെ മരണം എങ്ങനെയായിരിക്കും?
(മൂഡ്‌ സിദ്രിയിലെ ചൌദാര്‍ കൊട്ടാരത്തിലെ തൂണില്‍ ഒമ്പത് സ്ത്രീരൂപ മൂഡ്‌ സിദ്രിയിലെക്കൊരു യാത്രയുന്ടെങ്കില്‍ കാണേണ്ട ഒന്ന്...)

“വിശ്വാസം വിപ്ലവം വിഷാദ”ത്തിലെ ഭൂപന്‍ ദാ ഒരു വ്യക്തിയല്ല ഒരു പ്ര സ്ഥാനമാണ്. ഭൂപന്‍ ദാ യുടെ ഭൂമികയിലേക്കുള്ള യാത്രയിലെ സന്താളു കളും, ഒറോണുകളും, ദാമാലുകളും, കെംചി നദിയും............
ഭൂപന്‍ ദാ പറയുന്നു
“ദരിദ്രന്റേതു ചെറിയ വൃത്തങ്ങളില്‍ തളയ്ക്കപ്പെട്ട കാഴ്ചയാണ്. ഒരു ഗോത്രഗ്രാമത്തെ കാണാന്‍ അത് മതിയാകും. പക്ഷെ ഏറെ വൈവിധ്യ മുള്ള ഒരു രാഷ്ട്രത്തെ കാണാന്‍ മതിയാവില്ല. ദരിദ്രന്റെ മോചനം മാത്ര മല്ല വിപ്ലവം.”

ആശയങ്ങള്‍ അനുഷ്ഠാനമാവുമ്പോഴാണോ കാഴ്ചകള്‍ പരിമിതപ്പെട്ടു പോകുന്നത്??

അഹമ്മദ്പൂരിലെ കബീര്‍ സരായ് നെയ്ത്തുതെരുവിലെ സൈറാബാനു വിന്, സ്വയം ഒരു മനുഷ്യബോംബായി കത്തിയെരിയുക എന്നത് ഒരു രാഷ്ട്രീയ പ്രതികരണമാണ്. ഒരു വിപ്ലവചിന്തയില്‍ ജ്വലിക്കുന്ന ആദര്‍ശ ത്തിന്റെ വീര്യമുണ്ടതിന്. പക്ഷെ “ ജലരോദനത്തിലെ” സുവര്‍ണ്ണലത.. അവളെന്നെ കരയിപ്പിച്ചു. ജീവിതത്തിന്റെ ഭയപ്പെടുത്തുന്ന അകക്കാഴ്ച കള്‍ കാണിച്ചു തന്നു. സുവര്‍ണ്ണലത ആത്മഹത്യ ചെയ്യുകയായിരുന്നില്ല, ചെയ്യിക്കയായിരു ന്നു.. അവളുടെ ശരീരം, സമൂഹം, സാഹചര്യങ്ങള്‍. ആ കീഴടങ്ങല്‍ എന്നെ കരയിപ്പിച്ചു. ഡോക്ടര്‍.വി.പി.ഗംഗാധരന്റെ “ജീവിത മെന്ന മഹാത്ഭുത"ത്തില്‍ ഒരു സുവര്‍ണ്ണലതയുണ്ട്, മറ്റൊരു പേരില്‍. സൌന്ദര്യം ശാപമായവള്‍. അനാഥത്വം നിസ്സഹായയാക്കിയ ജീവിതം. എ ല്ലാറ്റിനും മറുപടിയായി ആത്മപീഢയെ വരിച്ചു അവള്‍. അതൊരു ഭീക രമായ ആത്മഹത്യയായിരുന്നു. അര്‍ബുദത്തെ മനസ്സ് കൊണ്ടവള്‍ വിളി ച്ചു വരുത്തിയതാണെന്നു എഴുതിയിട്ടുണ്ട് ഡോക്ടര്‍ അതില്‍. വേദനയെ പുഞ്ചിരി കൊണ്ടും രോഗം കൊണ്ട് ചീഞ്ഞളിഞ്ഞു പുഴുവരിക്കുന്ന സ്വ ന്തം മാറിടം വസ്ത്രം കൊണ്ടും മറച്ചു ജീവിച്ച അവള്‍ ഡോക്ടറുടെ മു ന്നില്‍ എത്തുന്നത്‌, ഒന്നും കൈക്കുള്ളില്‍ ഒതുങ്ങാതെ ആവുമ്പോള്‍ മാത്ര മാണ്. ഡോക്ടറുടെ മുന്നില്‍ അനാവൃതമാക്കപ്പെടുന്ന അര്‍ബുദം കാര്‍ന്നു തിന്ന മാറിടത്തിന്റെ ആ കാഴ്ച ഭയത്തിന്റെ മരവിപ്പ് തന്നെനിക്ക്. എത്ര ശ്രമിച്ചിട്ടും മറവിയുടെ ഇരുളിലേക്ക് അകന്നു പോകാത്ത ആ മരണക്കാഴ്ച.

മറ്റൊരു കഥയുണ്ട്, സംഭവിച്ചതോ കെട്ടുകഥയോ എന്ന് വേര്‍തിരിക്കാന്‍ ആവാത്ത ഒന്ന്. പുറത്തു ശുദ്ധനും മിടുക്കനും സൌമ്യനും ആയ അമ്മാ യിയച്ഛന്റെ, മരുമകളുടെ മുന്നില്‍ മാത്രം തെളിയുന്ന മറ്റൊരു മുഖം. എ ത്ര ശ്രമിച്ചിട്ടും ഭര്‍ത്താവിനെ പോലും വിശ്വസിപ്പിക്കാന്‍ ആവാത്ത നിസ്സ ഹായമായിപ്പോയ ജീവിതം. എപ്പോഴോ എവിടെയോ താളം തെറ്റുന്നു എ ന്ന് തോന്നിയ അമ്മായിയച്ഛന്‍ വിഷം കഴിച്ചു. മരണക്കിടക്കയില്‍ വച്ച് പറഞ്ഞു മരുമകള്‍ തന്നതെന്ന്. കൈവിട്ടു പോകുന്ന സ്വന്തം ജീവിതം നോ ക്കി വായ്‌പൊളിച്ചു നിന്ന ആ മരുമകള്‍ ഇപ്പോഴെവിടെയാണാവോ??!!!

നീലകണ്ഠന്‍ എനിക്കേറെ പരിചയമുള്ളവന്‍. ഇല്ലങ്ങളിലെ പ്രകാശം കടക്കാത്ത മുറികളിലെ ഇരുട്ട് മനസ്സില്‍ പേറുന്നവരെ എനിക്ക് പെട്ടെന്ന് മനസ്സിലാകും. എന്റെ ഇല്ലത്ത് ജനലുകള്‍ ചെറുതെങ്കിലും കണ്ണും ചെവി യും ബുദ്ധിയും മനസ്സും തുറന്നുവയ്ക്കാനും വെളിച്ചത്തെ ആവോളം ചേര്‍ത്തു പിടിക്കാനും പരിശീലിപ്പിച്ചിരുന്നു അച്ഛനുമമ്മയും. പരിശീലനം എന്നല്ല സ്വാതന്ത്ര്യം എന്നാണു ശരിയായ വാക്ക് പറയേണ്ടത്. എങ്കിലും ഇല്ലങ്ങളിലെ ഞങ്ങളുടെ ജീവിതം ഒരുപാട് ഒറ്റപ്പെട്ടതാണ്, സമൂഹത്തില്‍ എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.

പഴമയില്‍ നിന്ന് പുതുമയിലേക്കുള്ള യാത്രയുടെ ആരംഭത്തില്‍ തന്നെ എങ്ങനെയാണ് നീലകണ്ഠന് ജീവിതം വഴുക്കിയത്?

ഉടലിലെ കൊക്കരണികളിലെ ദേവകി എന്റെ നാട്ടിലെ ശാന്തയാണ്. കോ ങ്കണ്ണും കറുത്ത നിറവും ദാരിദ്ര്യവും കൊണ്ട് നിറം കെട്ടതായിരുന്നു ശാന്തയുടെ ജീവിതം. ശാന്ത പക്ഷെ ഉടലിലെ കൊക്കരണികളെ നിഷേധി ച്ചില്ല. അത് ജീവിതത്തിന്റെ സ്വഭാവമാണെന്ന് തെളിയിച്ചു. കല്യാണം കഴിക്കാതെ രണ്ടു പ്രസവിച്ചു

സ്വയം സ്നേഹിക്കാന്‍ കഴിയാതെപ്പോയ ദേവകിമാര്‍ മനസ്സിന്റെ വിങ്ങലാണ്

ഉന്മാദിയുടെ നീലമരണത്തിലെ ശ്രീധരന്‍ മാഷ്‌  ഉള്ളില്‍ കല്ലിച്ചു കിടക്കു ന്നു. ഒരു നീല മരണത്തിലും അവസാനിക്കാത്ത കല്ലിപ്പ്. “കവിയുടെ ശി രസ്സിലെ” നാരായണവാര്യരും ശ്രീധരന്‍ മാഷും വഴി തെറ്റിയ ചിന്തകളുടെ നാഡീവ്യുഹങ്ങളെ നേരെയാക്കാന്‍ ഏതു വിശ്വാസമാണ് കൊണ്ട് നടക്കേണ്ടിയിരുന്നത്?

വനജ, ഭവാനി, സൈനബ... ഇവര്‍ കാണിച്ചു തരുന്ന ജീവിതത്തിലെ ഇ രുണ്ട വനസ്ഥലികള്‍ മനസ്സിലാവില്ലെന്ന് പറഞ്ഞൊഴിയാനും അവയൊന്നും വിശ്വസിക്കാതിരിക്കാനും പിടയുന്നുണ്ടെന്റെ മനസ്സ്. “ആത്മഹത്യ”യിലെ “ത്യ” വള്ളി രാജപ്പൂവള്ളിയായി, മരണത്തിന്റെ പുണ്യവുമായി ഇത്തരം ജീവിതങ്ങളിലേക്ക് വന്നിറങ്ങുന്നു എന്ന ചിന്തയെ സ്നേഹിക്കയല്ലാതെ വേറെന്തു ചെയ്യാന്‍??????  


നോവലില്‍, ആത്മഹത്യകളെ കുറിച്ചു പുസ്തകം എഴുതിയാലോ എന്ന ആലോചനയില്‍ കൃഷ്ണചന്ദ്രന്‍ പറയുന്നുണ്ട്, “കറുത്ത അനുഭവങ്ങളില്‍ നിന്നാണ് മനുഷ്യര്‍ വെളുത്ത ജീവിതം സ്വപ്നം കാണാന്‍ ശീലിക്കുക. ആത്മഹത്യാമുനമ്പില്‍ നിന്ന് തിരിച്ചു പോകാന്‍ പ്രേരിപ്പിക്കുന്ന ഒരു പുസ്തകം എഴുതിയാലോ” എന്ന്. വെളുത്ത മരണങ്ങളെ തേടുന്നവരുടെ കഥ പറയുന്ന ഈ പുസ്തകം,  അത് തന്നെയാണ് ചെയ്യുന്നത്, നമ്മെ ജീവിതത്തോട് ഒന്നുകൂടി ചേര്‍ത്ത് നിര്‍ത്തുക എന്നത് തന്നെ 

Thursday 19 November 2015

ഒറ്റമരം പൂക്കുന്ന വഴികള്‍





അസഹ്യതയുടെ 
നെരിപ്പോടുകളില്‍ നിന്നാണ് 
പനിഞെരുക്കങ്ങള്‍ പുറപ്പെടുക
തൊലിക്കടിയിലെ കോശങ്ങള്‍ 
തീ തുപ്പും മട്ട്
പനി തപിക്കും

മധുര വാക്കുകള്‍
ചേര്‍ത്ത ഗുളികകള്‍ വിഴുങ്ങാതെ,
മനസ്സില്‍ നിലയില്ലായ്മയുടെ
മേളപ്പെരുക്കങ്ങള്‍ തീര്‍ക്കുന്ന
വാക്കുകളില്‍ മെനഞ്ഞിട്ട
ജീവിതചിത്രങ്ങള്‍ പേറുന്ന
പുറംശല്‍ക്കങ്ങള്‍
പനിച്ചൂടില്‍
ഉരുകി ഉറയൂരണം

പിന്നെ,
പനിക്കുളിരിന്നന്തിയില്‍
ശല്‍ക്കങ്ങളൊഴിഞ്ഞ്
മനസ്സുടല്‍ തീര്‍ക്കുന്ന തൊലിക്ക്
വെണ്ണമിനുപ്പുണ്ടാവണം
തള്ളാതെ, ഒന്നിനെയും
കൊള്ളാതെ
വഴുതിമാറുന്ന
അതിമിടുക്കിന്റെ മൃദുലത

അന്നേരം മനസ്സില്‍
ഒറ്റമരം പൂക്കും
വാക്കുകളുടെ
കാഴ്ച്ചക്കോലങ്ങള്‍ക്കിടയിലൂടെ
ഒറ്റമരത്തിലെ
നക്ഷത്രപ്പൂക്കള്‍
കാണിക്കുന്ന വഴിയിലൂടെയാണ്
പിന്നെ എന്റെ
ഒറ്റയ്ക്കുള്ള യാത്ര

Tuesday 27 October 2015

ഓര്‍മ്മകളുടെ നിലാവ്



ഓര്‍മ്മയുടെ ഒരു നൂല്‍വരമ്പിലൂടെയാണ്

ഞാന്‍ നിന്നിലെത്തിയത്

നിലാവിന്റെ ലോകത്ത്.


പൊഴിഞ്ഞിറങ്ങുന്ന,

ഓര്‍ത്തോര്‍ത്ത് വെളുത്തു പോയ

ഓര്‍മ്മകളുടെ നിലാവ്

നനുത്ത നൊമ്പരചീളുകള്‍

ഇരുളലകളാവുമ്പോള്‍

പതഞ്ഞു വീഴുന്ന

നിന്നോര്‍മ്മകളുടെ വെളുപ്പ്


നിന്റെ വെളുത്തുപോയ ഓര്‍മ്മകളാണ്

ഉള്ളിലെ ഇരുളിനെ കാട്ടിത്തന്നത്‌

ഇരുളില്‍ ഒറ്റയായപ്പോഴായിരുന്നു

നിന്റെ നഷ്ടം ഞാന്‍

കരഞ്ഞു തീര്‍ത്തത്





Friday 2 October 2015

മനസ്സിലെ സ്വപ്നക്കാട്

     
            


ചെടിച്ചെട്ടിയിലെ
ചെടിയെ പോലെയാണിപ്പോള്‍
ജീവിതങ്ങള്‍.

വിശ്വാസത്തിന്റെ
ഒരു പിടി മണ്ണില്‍
ആഴ്ന്നിറങ്ങിയ വേരുകളിലാണ്
നിവര്‍ന്നു നില്‍ക്കുന്നത്.
വലിച്ചെടുക്കുന്ന വെള്ളത്തില്‍
സ്നേഹത്തെക്കാള്‍
നിറയുമന്നജങ്ങള്‍
വെയിലും മഞ്ഞും, മഴയും
തട്ടാതെ, തളര്‍ത്താതെ
പുഴുക്കുത്തുകള്‍ വീഴാതെ
കാക്കും കാവലാള്‍
ചെറിയ പൊക്കത്തില്‍ തന്നെ   
വലിയ ലോകത്തെ അളക്കും,
പണയം വയ്ക്കപ്പെട്ട മനസ്സുകള്‍

കൊഴിഞ്ഞു വീഴുന്ന മോഹങ്ങളുടെ
ഇലകളോട്,
അളിഞ്ഞലിഞ്ഞു ചേരുന്നതെ-
ന്നിലേക്ക് തന്നെയെന്നൊരു
സാന്ത്വന വാക്കിന് മുന്‍പേ
പെറുക്കിയകറ്റും
മണമില്ലാത്ത കാറ്റ്
ഇലക്കൈകളില്‍ ഒളിച്ചു കളിക്കുന്ന
മഞ്ഞു തുള്ളിയോ
ഇറ്റു വീഴുന്ന
മഴയുടെ സ്നേഹമോ ആണ്  
ഋതുഭേദങ്ങളെ
പറഞ്ഞു തരിക

അപ്പോഴെല്ലാം –

കാടിന്റെ കാറ്റിനെന്തൊരു
മണമെന്നു പുലമ്പാറ്
മുല്ലയാണ്

“ആഴിയോളം ആഴമുള്ള
മണ്ണിലെ നീണ്ട വേര്
പൊങ്ങി നിവരാന്‍
സ്വാതന്ത്ര്യത്തിന്റെ
അനന്തമായ ആകാശം
കാട്ടുമരങ്ങള്‍ക്കും വള്ളിപ്പടര്‍പ്പുകള്‍ക്കും,
കാട്ടുജീവി കുലങ്ങള്‍ക്കുമിടയിലെ
അതിജീവന പാഠങ്ങള്‍ “

ഈട്ടം കൂട്ടി വച്ചയീ
സ്വപ്നക്കാടിന്റെ
തീക്ഷ്ണമണമാണ്‌
വെണ്‍നിലാവ് തലോടി
വെളുപ്പിച്ചിട്ടും
മായാതെ നിന്നതെന്ന്
മുല്ല പിന്നെ ചിരിയ്ക്കും

ഞാന്‍ മോഹിക്കും
  ഓരോ ചെടിയില്‍ നിന്നും
മോഹവേരുകള്‍ പൊട്ടി മുളച്ച്
  ചട്ടിയെ തുളച്ച്
പുറത്തേയ്ക്ക് നീണ്ട്,
മണ്ണിലാഴ്ന്ന്,
ഭൂവിന്റെ മാറില്‍ തൊട്ട്
മോഹവള്ളികളും ശാഖകളും
പടര്‍ന്നു പടര്‍ന്നു കേറി
ആകാശത്തോളം നിവര്‍ന്നൊ-
രുക്കുന്ന കാടിന്റെ

നടുവിലാകണം എന്റെ നാട് 

Wednesday 3 June 2015

ഓര്‍മ്മകളിലെ ബിംബരൂപങ്ങള്‍










ഏകാന്തത ,
ഓര്‍മ്മക്കൂട്ടങ്ങളില്‍
അക്ഷരങ്ങള്‍ ചേര്‍ത്തുവച്ച്
രൂപങ്ങള്‍ തീര്‍ക്കുന്ന
പണിശാലയാണ്

ശബ്ദഘോഷങ്ങളില്ലാത്ത
അക്ഷരരൂപങ്ങളിലാണ്,
മൌനത്തിന്റെ
ധ്യാനാത്മകതയിലാണ്,
ഓര്‍മ്മകളുടെ
മുള പൊട്ടുന്നതിന്റെ ചാരുത
കാണെക്കാണെ
പടര്‍ന്നൊലിച്ച്
മഴവില്‍ വര്‍ണ്ണങ്ങളില്‍
രൂപം വച്ച്
ജീവന്‍ വച്ച്
മനസ്സില്‍ നിറയുന്നതിന്റെ സൌന്ദര്യം

ഒരു മൌനം തീര്‍ത്ത
മയില്‍‌പ്പീലിയാണ് 
നീ ചൂടിയത്
മയില്‍‌പ്പീലി വര്‍ണ്ണങ്ങളില്‍
നിന്നൂറിയൊലിച്ച
നിറങ്ങള്‍ തീര്‍ത്തതാണ്
നിന്റെ മഞ്ഞ പട്ടുടയാട
നിന്‍ കരിനീല വര്‍ണ്ണം
സ്നേഹാക്ഷരങ്ങളുടെ 
ഞാവല്‍പ്പഴങ്ങളായിരുന്നു.
ഓടക്കുഴലും കൂടി
ചേര്‍ന്നപ്പോഴായിരുന്നു
നീ ബിംബരൂപമായത്

ശബ്ദഘോഷങ്ങളുടെ
അക്ഷരത്തിരകളില്‍
പിന്നെ നീ
തെന്നി തെന്നി
ദൂരെ ...

അതെന്നും അങ്ങനെയാണ്
ബിംബങ്ങളെ
പേറാന്‍ മനസ്സില്ലെനിയ്ക്ക്